കണ്ണൂർ പാനൂർ നരിക്കോട്ടുമലയിൽ കാട്ടാനക്കൂട്ടം വീണ്ടും ഇറങ്ങിയതിനെത്തുടർന്ന് ഭീതിയിലായ പ്രദേശത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തീരുമാനിച്ചു. കെ.പി. മോഹനൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന ജാഗ്രതാ സമിതി യോഗത്തിലാണ് ഈ തീരുമാനം. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗം നിർദേശിച്ചു.
നരിക്കോട്ടുമല സാംസ്കാരിക കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഷമീന ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്തു. കാട്ടാന ശല്യം തടയാൻ ആനമതിൽ നിർമ്മാണം വേഗത്തിലാക്കണമെന്നും കൂടുതൽ വനപാലകരെ പ്രദേശത്ത് വിന്യസിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
പ്രദേശവാസികൾക്ക് ഭീഷണിയായി മാറിയിട്ടുള്ള കാട്ടാനകളെ കാടുകളിലേക്ക് തിരികെ അയക്കാൻ ഫയർഫോഴ്സിന്റെയും പോലീസിന്റെയും സഹായം തേടാനും യോഗം തീരുമാനിച്ചു. കൃഷിനാശം തടയാൻ പ്രത്യേക വിള ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കണമെന്നും നഷ്ടപരിഹാരം വേഗത്തിലാക്കി നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.